Site icon Janayugom Online

ഹരിയാനയില്‍ സര്‍വഹിന്ദു സമാജില്‍ പ്രകോപനകരമായ പ്രസംഗം; പൊലീസ് കേസെടുത്തു

ഹരിയാനയില്‍ സംഘടിപ്പിച്ച സര്‍വഹിന്ദു സമാജ് പഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഈ മാസം 13നായിരുന്നു സംഭവം.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 153 എ ‚505, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഹതിന്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്. 

പ്രസംഗിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മഹാപഞ്ചായത്തിന്റെ വീഡിയോയും ദൃശ്യങ്ങളും ഇവ പങ്കുവെച്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. ഇതില്‍ കുറ്റകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. 

പേരും വിലാസവും ലഭിച്ച് കഴിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .അതേസമയം ജൂലൈയിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസപ്പെട്ട വിഎച്ച്പി ബ്രജ് മണ്ഡല്‍ യാത്ര ഓഗസ്റ്റ് 28ന് നൂഹില്‍ പുനരാരംഭിക്കാന്‍ മഹാപഞ്ചായത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വിഎച്ച്പി യാത്രയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും നൂഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും മഹാപഞ്ചായത്തില്‍ പറഞ്ഞിരുന്നു.

നൂഹില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമീപ ജില്ലയായ പല്‍വലിലാണ് യോഗം ചേര്‍ന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തില്ലെന്ന ഉറപ്പിലായിരുന്നു യോഗത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഗോ രക്ഷക് ദളിന്റെ നേതാവ് ആചാര്യ അസദ് ശാസ്ത്രി ആയുധമെടുക്കാനുള്ള ആഹ്വാനം യോഗത്തിനിടെ നടത്തി.

മഹാപഞ്ചായത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൂഹില്‍ അര്‍ധസൈനിക വിഭാഗത്തെ സ്ഥിരമായി വിന്യസിക്കണമെന്നും കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

Eng­lish Summary:
Provoca­tive speech at Sar­va Hin­du Samaj in Haryana; Police reg­is­tered a case

You may also like this video:

Exit mobile version