Site icon Janayugom Online

രാഷ്ട്രീയ ലക്ഷ്യമിട്ട് ചിലര്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് വ്യാജപ്രചരണങ്ങള്‍ നടത്താന്‍ ശ്രമിച്ചതായി പി എസ് പ്രശാന്ത്

രാഷ്ട്രീയ ലക്ഷ്യമിട്ട് ചിലര്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ത്ഥാടനം സുഗമമാക്കാന്‍ കഴിഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി നിലയ്ക്കലില്‍ 1100 ഉം പമ്പയില്‍ 500ഉം കണ്ടെയ്നര്‍ ട്രോയ്ലറ്റുകളും സ്ഥാപിച്ചു. 

പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ 1200 ടോയ്ലറ്റുകളും സജ്ജമാക്കി. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുക. ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോ​ഗം ചേർന്ന് ഒരുക്കം വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോ​ഗങ്ങൾ നടത്തി പുരോ​ഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭം​ഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്.

കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു. ആറുലക്ഷം ഭക്തരുടെ വർധനവാണ് ഇക്കുറിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 2023–24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വർഷം 10.35 കോടിയുടെ വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല.

Eng­lish Summary:
PS Prashanth said that some peo­ple tried to spread false pro­pa­gan­da dur­ing Sabari­mala pil­grim­age for polit­i­cal purposes.

You may also like this video:

Exit mobile version