Site icon Janayugom Online

പിഎസ്എല്‍വി-സി54 റോക്കറ്റ് വിക്ഷേപിച്ചു

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധ­വാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപിച്ചത്. ഓഷ്യൻസാറ്റ്-3ന് ഒപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. പിഎസ്എൽവിയുടെ 56-ാ­മത്തെയും പിഎസ്എൽവി എക്സ്എൽ പതിപ്പിന്റെ 24-ാമത്തെയും ദൗത്യമാണ് ഇന്ന് നടന്നത്. 

സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26നായിരുന്നു. 2009 സെപ്റ്റംബർ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014ൽ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ്-3 മുഖേന തുടരും. ഭൂട്ടാന്റെ ഐഎൻഎസ് 2‑ബി, ബംഗളുരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങൾ), യുഎസിൽനിന്നുള്ള ദെബോൾട്ട് (രണ്ട്) എന്നിവയാണ് വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങൾ. വരും മണിക്കൂറുകളില്‍ ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവര്‍ത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളില്‍ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഐഎസ്ആര്‍ഒയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.

Eng­lish Summary:PSLV-C54 rock­et launched
You may also like this video

Exit mobile version