ഛത്രപതി ശിവജിയെ ടിപ്പു സുൽത്താനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് നടത്തിയ പ്രസ്താവനയെത്തുടർന്ന് പൂനെയിൽ ബിജെപി — കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൂനെ കോൺഗ്രസ് ഭവന് മുന്നിൽ നടന്ന പ്രതിഷേധം കല്ലേറിലും കയ്യാങ്കളിയിലും കലാശിച്ചു. രണ്ട് പൊലീസുകാരും രണ്ട് മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു.
കോൺഗ്രസ് നേതാവ് ഹർഷവർധൻ സപ്കൽ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ടിപ്പു സുൽത്താൻ നടത്തിയ ആഹ്വാനം ശിവാജിയുടെ സ്വരാജ് എന്ന ആശയത്തിന് സമാനമാണെന്നായിരുന്നു സപ്കലിന്റെ പരാമർശം. ഇതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മലേഗാവ് മുൻസിപ്പൽ കോർപ്പറേഷനിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെയാണ് പുതിയ വിവാദം.

