Site icon Janayugom Online

പട്ടികടിച്ചാല്‍ പല്ലൊന്നിന് പതിനായിരം രൂപ; നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍

തെരുവു നായകള്‍, കന്നുകാലികള്‍ എന്നിവയുടെ ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. തെരുവു നായകളുടെ കടിയേറ്റാല്‍ ഒരോ പല്ലടയാളത്തിനും 10,000 രൂപ വീതവും 0.2 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ടായാല്‍ 20,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവ് മൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച 193 പരാതികളില്‍ വാദം കേള്‍ക്കവെയാണ് രാജ്യവ്യാപക ശ്രദ്ധേയമാകുന്ന കോടതി ഉത്തരവ്.

ഇത്തരം ആക്രമണങ്ങളില്‍ നല്‍കേണ്ട നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഒരു കമ്മിറ്റിയും കോടതി ആരംഭിച്ചു. പശു, കാള, കഴുത, പട്ടി, എരുമ, വീടുകളില്‍ വളര്‍ത്തിയിരുന്ന അരുമ മൃഗങ്ങള്‍ എന്നിവയുടെ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അധ്യക്ഷനാകുന്ന കമ്മിറ്റിയില്‍ എസ്‌പി/ഡിഎസ്‌പി(ട്രാഫിക്), സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ ട്രാൻസ്പോര്‍ട്ട് ഓഫിസര്‍, ചീഫ് മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണമെന്നും വിധിയില്‍ പറയുന്നു. രാജ്യത്തെ തെരുവു നായ പ്രശ്നം സംബന്ധിച്ച് ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്കിടെയാണ് വിധി.

വാഗ് ബാക്രി ടീ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ 49 കാരനായ പരാഗ് ദേശായിയുടെ മരണം ഒക്ടോബറില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തെരുവ് നായ പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വീഴ്ചയായിരുന്നു മരണകാരണം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Pun­jab and Haryana HC rules Rs 10,000/tooth mark com­pen­sa­tion in cas­es of dog bite
You may also like this video

Exit mobile version