പഞ്ചാബിലെയും മൊഹാലിയിലെയും വിവിധ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് സ്കൂൾ അധികൃതർക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് പഞ്ചാബ് പൊലീസും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്കൂളുകളിൽ ഉന്നതതല പരിശോധന ആരംഭിച്ചു. സന്ദേശം ലഭിച്ച ഉടൻ തന്നെ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു.
അമൃത്സർ, ലുധിയാന, മൊഹാലി എന്നിവിടങ്ങളിലെ പ്രമുഖ സ്കൂളുകൾക്കാണ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹിയിലെ സ്കൂളുകൾക്ക് സമാനമായ ഭീഷണി ലഭിച്ചതിന് പിന്നാലെയാണ് പഞ്ചാബിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

