Site iconSite icon Janayugom Online

നാറ്റോ സെെനികരുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആഗോള ദുരന്തത്തിലേക്ക് നയിക്കുമെന്ന് പുടിന്‍

റഷ്യയുമായുള്ള നാറ്റോ സെെനികരുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആഗോള ദുരന്തത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. കസാക്കിസ്ഥാന്‍ തലസ്ഥാനമായി അസ്താനയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് പുടിന്റെ പ്രസ്താവന. 27 രാജ്യങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓണ്‍ ഇന്റ്രാക്ഷന്‍ ആന്റ് കോണ്‍ഫിഡന്‍സ് ബില്‍ഡിങ് ഇന്‍ ഏഷ്യ (സിഐസിഎ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ അസ്താനയിലെത്തിയത്. റഷ്യന്‍ സെെന്യവുമായുള്ള നേരിട്ടുള്ള നാറ്റോ സെെനികരുടെ ഏറ്റുമുട്ടല്‍ ആഗോള ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന വളരെ അപകടകരമായ നീക്കമാണ്. ഇത്തരമൊരു സാധ്യതയിലേക്കുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കാലാണ് ഉചിതമെന്നും പുടിന്‍ പറഞ്ഞു.

ഹിതപരിശോധന നടത്തി ഉക്രെ‍യ്‍നിലെ നാല് പ്രദേശങ്ങളെ പിടിച്ചടക്കിയ ശേഷം, റഷ്യന്‍ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രെയ്‍നിലെ യുദ്ധം രൂക്ഷമാകുകയാണെന്ന മുന്നറിയിപ്പില്‍ ആണവായുധ ഉപയോഗത്തിന്റെ സാധ്യത യുഎസ് പ്രസിഡന്റ് ജോ ബെെഡനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഭൂരിഭാഗവും തകര്‍ന്നതിനാല്‍ ഉക്രെയ്‍നില്‍ വന്‍തോതിലുള്ള പുതിയ ആക്രമണങ്ങളുടെ ആവശ്യമില്ലെന്നാണ് പുടിന്റെ നിലപാട്. 

നിര്‍ബന്ധിത സെെനിക സേവകരുടെ ഭാഗിക സമാഹരണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. 2,22,000 റിസര്‍വ് സെെനികരെ തിരിച്ചുവിളിക്കുമെന്നാണ് പുടിന്റെ പ്രഖ്യാപനം. മൂന്ന് ലക്ഷം റിസര്‍വ് സെെനികരെ തിരിച്ചുവിളിക്കാനായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. ഇവരില്‍ 33,000 പേര്‍ വിവിധ സെെനിക യൂണിറ്റുകളിലാണെന്നും 16,000 പേര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 1.2 ദശലക്ഷം റിസര്‍വ് സെെനികരുണ്ടെന്നാണ് റഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഉക്രെയ്‍നുമായി റഷ്യ ചര്‍ച്ചയ്ക്ക് തയാറാണെന്ന നിലപാടും പുടിന്‍ ആവര്‍ത്തിച്ചു.

Eng­lish Summary:Putin says that a direct con­fronta­tion between NATO forces will lead to a glob­al disaster
You may also like this video

Exit mobile version