Site iconSite icon Janayugom Online

സ്കൂള്‍ പഠന നിലവാരം; കേരളത്തിന് വീണ്ടും നേട്ടം, ഒന്നാമതെത്തി ചണ്ഡിഗഢ്

സ്കൂള്‍ വിദ്യാഭ്യാസ നിലവാര ഗ്രേഡിങ് പട്ടികയില്‍ ചണ്ഡിഗഢിന് ഒന്നാം സ്ഥാനം. മേഘാലയയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ആറ് ഘട്ടമായി തിരിച്ച സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ കേരളം രണ്ടാം പട്ടികയില്‍ ഇടം നേടി. പഠന ഫലം, ഗുണനിലവാരം, സ്കൂള്‍ പ്രവേശനം, അടിസ്ഥാന സൗകര്യങ്ങള്‍, തുല്യത, ഭരണ നിര്‍വഹണം, അധ്യാപക പരിശീലനം എന്നി മേഖലകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടത്തിയത്. കേരളം, പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, ഒഡിഷ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര‑നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവയാണ് ആദ്യ പതിനൊന്ന് സ്ഥാനങ്ങളില്‍ ഇടം പിടിച്ച സംസ്ഥാനങ്ങള്‍. 2022–23, 23–24 വര്‍ഷങ്ങളിലെ പിജിഐ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 

സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വ്യത്യസ്ത പ്രകടന ബാൻഡുകളായി തരംതിരിച്ചു, ലെവൽ 1 അല്ലെങ്കിൽ ദക്ഷ് എന്നു വിളിക്കുന്ന 951–1,000 പോയിന്റുകൾ മുതൽ ഏറ്റവും താഴ്ന്ന ലെവൽ ആയ ലെവൽ 10 അല്ലെങ്കിൽ ‘ ആകാംഷി-3’ എന്ന് വിളിക്കുന്ന 401–460 പോയിന്റുകൾ വരെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഒരു സംസ്ഥാനവും ആദ്യ നാല് ബാൻഡുകളിൽ ഇടം നേടിയിട്ടില്ല (761–1,000). മൊത്തത്തിൽ 703 സ്കോറുള്ള ചണ്ഡീഗഢ് അഞ്ചാമത്തെ ബാൻഡായ പ്രചെസ്റ്റ ഒന്നില്‍ ഇടം നേടി. 581–640 ആണ് കേരളത്തിന്റെ സ്കാര്‍. 2023ല്‍ പുറത്തിറങ്ങിയ പിജിഐ ഗ്രേഡിങ് സൂചികയില്‍ ചണ്ഡിഗഢും പഞ്ചാബും തുല്യ ഗ്രേഡിങ് നേടിയിരുന്നു. 417.9 ഗ്രേഡിങ് നേടിയ മേഘാലയയാണ് പഠന പ്രകടനത്തില്‍ നിലവില്‍ ഏറ്റവും താഴെയുള്ളത്. ബിഹാര്‍, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ലഡാക്, ലക്ഷ്ദ്വീപ്, മിസോറം, തമിഴ്‌നാട്, ഉത്തരാഖണ്ഡ‍് പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പഠന നിലവാരം ഇടിഞ്ഞതായും പിജിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകരണം മിഷ്യന്റെയും വിജയമാണ് കേരളത്തെ വീണ്ടും നേട്ടത്തിലെത്തിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാജ്യത്തെ ഏറ്റവും മുൻനിരയിലുള്ള 41 ജില്ലകളിൽ 14 എണ്ണവും കേരളത്തിൽ നിന്നാണെന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version