ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ 17 മരണം. അപകടത്തിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായും, ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ക്വാറിയിലെ പാറ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാ ദൗത്യം പുരോഗമിക്കുകയാണെന്ന് രക്ഷാ ഏജൻസി ബസാർനാസ് അറിയിച്ചു.
“തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറിയുടെ നടത്തിപ്പെന്ന്” വെസ്റ്റ് ജാവ ഗവർണർ ഡെഡി മുല്യാഡി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിനായി വിലയിരുത്തൽ നടത്തുമെന്നും ഊർജ്ജ, ധാതു വിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

