Site icon Janayugom Online

മാധ്യമപ്രവർത്തകർക്കുനേരെ ക്വാറി മാഫിയയുടെ ആക്രമണം

കോഴിക്കോട് ബാലുശ്ശേരിയിൽ മാധ്യമപ്രവർത്തകർക്കുനേരെ ക്വാറിമാഫിയയുടെ ആക്രമണം. ന്യൂസ് 18 കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ് വിനേഷ് കുമാർ, ക്യാമറാമാൻ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്. വട്ടോളി ബസാർ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡിൽ വച്ച് രാജന്റെ നേതൃത്വത്തിലാണ് ആക്രമണം. മലയിലകത്തോട്ട് പ്രവർത്തിക്കുന്ന ക്വാറിയുടെ വിവരം ശേഖരിക്കാനെത്തിയതായിരുന്നു വിനേഷ് കുമാർ, ഷാഫി എന്നിവർ. ഇതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. 

പിന്തിരിഞ്ഞുപോയ മാധ്യമ പ്രവർത്തകരെ പിന്തുടർന്നാണ് രാജൻ എന്നയാളുടെ നേതൃത്വത്തിൽ ആക്രമിച്ചത്. ഷാഫിയുടെ കൈയ്യിലുണ്ടായിരുന്ന ക്യാമറ തകർക്കാനും ശ്രമമുണ്ടായി. മർദ്ദനമേറ്റ ഷാഫിയും വിനേഷും ബാലുശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ക്വാറിക്ക് ലൈസൻസ് സ്വന്തമാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമാണ് മാധ്യമ സംഘം സ്ഥലത്തെത്തിയത്. 

ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലേക്കെത്തിക്കുക എന്ന കടമ നിർവ്വഹിക്കുന്ന മാധ്യമ പ്രവർത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ് എന്നിവർ ആവശ്യപ്പെട്ടു.

Eng­lish Summary:Quarry mafia attack on journalists
You may also like this video

Exit mobile version