Site iconSite icon Janayugom Online

ആർജെഡിയിൽ പൊട്ടിത്തെറി; രാഷ്ട്രീയവും കുടുംബത്തെയും ഉപേക്ഷിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവിൻ്റെ മകള്‍

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് സൂചന. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കുടുംബവുമായുള്ള ബന്ധവും രാഷ്ട്രീയവും ഉപേക്ഷിക്കുകയാണെന്നും രോഹിണി ആചാര്യ എക്‌സില്‍ കുറിച്ചു. ‘ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു രോഹിണിയുടെ എക്‌സിലെ കുറിപ്പ്.

അതേസമയം എന്ത് കാര്യത്തിന്മേലുള്ള പഴിയാണ് രോഹിണി ഏറ്റെടുക്കുന്നത് എന്നത് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022‑ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്തതും രോഹിണി ആയിരുന്നു.

നേരത്തെ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ജന്‍ശക്തി ജനതാദള്‍ എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു. രാഘോപുറില്‍ സഹോദരന്‍ തേജസ്വിക്കെതിരേയും തേജ് പ്രതാപ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. തേജ് പ്രതാപിനെ പുറത്താക്കിയതില്‍ രോഹിണി അതൃപ്തയായിരുന്നുവെന്നാണ് വിവരം.

Exit mobile version