Site icon Janayugom Online

റാഫ ഇടനാഴി തുറന്നു; ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു

മരണമുനമ്പായി മാറിയ ഗാസയിലേക്ക് ഒടുവില്‍ ലോകത്തിന്റെ സഹായ ഹസ്തമെത്തുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഈജിപ്തില്‍ നിന്നും ഗാസയിലേക്കുള്ള റാഫ ഇടനാഴി തുറന്നു. റെഡ് ക്രെസന്റിന്റെ മരുന്നുകളുമായി 20 ട്രക്കുകള്‍ അതിര്‍ത്തികടന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ പ്രതിദിനം 20 ട്രക്കുകള്‍ക്ക് മാത്രമാണ് അനുമതി. കവാടം വെള്ളിയാഴ്ച തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സാധ്യമായില്ല. പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റാഫ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി.
എന്നാല്‍ 23 ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന ഗാസയിൽ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലല്ലാത്ത ഗാസയിലേക്കുള്ള ഏക മാര്‍ഗം റാഫയാണ്. 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി ഇവിടെ കാത്തു കിടക്കുന്നുണ്ട്. 

ഈ മാസം ഏഴിനുണ്ടായ ഹമാസ് മിന്നലാക്രമണത്തിനുശേഷം ഇസ്രയേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിക്കുകയും വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം എന്നിവയുടെ വിതരണം തടയുകയുമായിരുന്നു. ഇന്നലെ വരെ 4,173 പലസ്തീനികളും 1400 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുമാണെന്നാണ് കണക്കുകള്‍. ആശുപത്രികളില്‍ പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പുറത്ത് ടെന്റുകള്‍ തീര്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഗാസയെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഈജിപ്തിലെ കെയ്റോയില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ‍ഗാസയിലെ ഇസ്രയേല്‍ ബോംബ് ആക്രമണത്തെ അറബ് നേതാക്കള്‍ അപലപിച്ചു. 

Eng­lish Summary:Rafa opened the cor­ri­dor; Food and med­i­cine are arriv­ing in Gaza
You may also like this video

Exit mobile version