Site icon Janayugom Online

റഫാല്‍ അറ്റകുറ്റപ്പണി: റിലയന്‍സിനെ ഒഴിവാക്കാന്‍ ദസ്സോ

റഫാല്‍ ഉള്‍പ്പെടെയുള്ള പോര്‍വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും അതിനായുള്ള യൂണിറ്റും ഒറ്റയ്ക്ക് നടത്താനും റിലയന്‍സിനെ ഒഴിവാക്കാനും ഫ്രഞ്ച് വ്യോമയാന കമ്പനിയായ ദസ്സോ. ഇതുസംബന്ധിച്ച അപേക്ഷ കമ്പനി കേന്ദ്രസര്‍ക്കാരിന് നല്‍കി.
ഉത്തര്‍പ്രദേശിലെ ജെവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറ്റകുറ്റപ്പണി യൂണിറ്റ് സ്ഥാപിക്കുന്നത്. റഫാല്‍ പോര്‍ വിമാനം, മിറാഷ് 2000 എന്നിവയും ഇന്തോനേഷ്യയുടെ യുദ്ധവിമാനങ്ങളും ഇവിടെ നന്നാക്കും. മുമ്പ് റിലയന്‍സുമായി സഹകരിച്ച് ഫാല്‍ക്കണ്‍ ബിസിനസ് ജെറ്റുകള്‍, റഫാല്‍ വിമാനങ്ങള്‍ എന്നിവയുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ദസ്സോ തീരുമാനിച്ചിരുന്നു. അതിനായി നാഗ്പൂരില്‍ ദസോ റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങാനും പദ്ധതിയിട്ടിരുന്നു. 

ഇന്ത്യന്‍ വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങള്‍, 26 മറൈന്‍ യുദ്ധവിമാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, പരിപാലനം, പരിശോധന എന്നിവ സംബന്ധിച്ച് ദസ്സോയും വ്യോമസേനയും ചര്‍ച്ച നടത്തുകയാണ്. ഇന്തോനേഷ്യക്ക് 42 റാഫാല്‍ വിമാനങ്ങളാണുള്ളത്. അവയുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്താനാണ് ദസ്സോ ആഗ്രഹിക്കുന്നത്.
മീഡിയം റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് (എംആര്‍എഫ്എ) പദ്ധതിയിലേക്ക് പുതിയ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് ആവശ്യമുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 114 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ശ്രമിക്കുന്നത്. 42 യുദ്ധവിമാന സ്ക്വാഡ്രനുകള്‍ക്ക് പകരം 31 മാത്രമേ നിലവില്‍ വ്യോമസേനയ്ക്കുള്ളൂ. മിഗ് 21, ജാഗ്വര്‍, മിഗ് 29 എന്നിവ അടക്കമാണിത്. ഇവയെല്ലാം 2029–30ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. 

Eng­lish Sum­ma­ry: Rafale repair: Das­sault to avoid Reliance

You may also like this video

Exit mobile version