Site iconSite icon Janayugom Online

സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അമേത്തിയിലെ തെരഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുന് പരിഹാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ വസതി ഒഴിഞ്ഞ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്മൃതിയെ പരിഹസിച്ച് നിരവധി ട്രോളുകളും വീഡിയോകളും പങ്കുവച്ചിരുന്നു. സ്മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകളും പരിഹസിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു.

ജയവും തോല്‍വിയും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ആരെയും പരഹസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും അത് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുല്‍ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ നിന്നും സ്മൃതി ഇറാനി കോണ്‍ഗ്രസിലെ കിഷോരിലാല്‍ ശര്‍മയോട് ഒന്നരലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു.

പരാജയത്തിന് പിന്നാലെ മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്മൃതി പറഞ്ഞിരുന്നു. നേരത്തെ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു.

Eng­lish summary
Rahul Gand­hi asks activists to stop mock­ing Smri­ti Irani

You may also like this video:

Exit mobile version