Site iconSite icon Janayugom Online

പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും അതിരൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മോഡി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു 

യുഎസുമായുള്ള കരാര്‍ രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ വ്യാപാര നയങ്ങളില്‍ അടക്കം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ എന്‍ഡിഎ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധൈര്യമുണ്ടെങ്കില്‍ യുഎസുമായി ഒപ്പുവെച്ച കരാര്‍ റദ്ദാക്കണമെന്നും രാഹുല്‍ മോഡിയെ വെല്ലുവിളിച്ചു അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി. ലോകത്തുടനീളമുള്ള രാജ്യങ്ങള്‍ യുഎസുമായുള്ള കരാറുകള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. നിങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് യുഎസുമായുള്ള കരാര്‍ റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തതെന്ന് ഈ രാജ്യത്തിന് അറിയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കാരണം,മോഡി അമേരിക്കയുടെ പിടിയില്‍ പൂര്‍ണമായും കുടുങ്ങിയെന്നും പറഞ്ഞു.

പാര്‍ലമെന്റിനെയോ മന്ത്രിസഭയെയോ അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. ട്രംപ് പറഞ്ഞാണ് ഇന്ത്യയിലുള്ളവര്‍ കരാര്‍ യാഥാര്‍ഥ്യമായ വിവരമറിഞ്ഞത്.എപ്സ്റ്റീന്‍ ഫയലില്‍ പേരുള്‍പ്പെട്ട പ്രധാനമന്ത്രി ബ്ലാക്ക്മെയിലിങ് ഭയന്നാണ് കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറായത്.മോഡി ഒരു നുണയനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഇന്ത്യയിലെ കര്‍ഷകരെ വഞ്ചിച്ചുകൊണ്ടാണ് മോഡി സര്‍ക്കാര്‍ യുഎസുമായി കരാറില്‍ എത്തിയതെന്നും അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകളിലെ സുതാര്യത നഷ്ടപ്പെടുകയാണെന്നുംചൂണ്ടിക്കാട്ടി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അടക്കം അറസ്റ്റ് ചെയ്താലും ഭയക്കില്ല. കേന്ദ്രത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരും. പ്രധാനമന്ത്രി ഇപ്പോള്‍ ഒളിച്ചിരിക്കുകയല്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

Exit mobile version