Site icon Janayugom Online

ബിബിസി ഓഫിസുകളിലെ റെയ്ഡ്; രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് സിപിഐ

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. തങ്ങളുടെ വർഗീയ, ഫാസിസ്റ്റ് നയങ്ങളെ വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്ന എല്ലാവരെയും കടന്നാക്രമിക്കുന്നതിൽ മോഡി സർക്കാർ കുപ്രസിദ്ധരായിരിക്കുകയാണ്. ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി അടുത്തിടെയാണ് ബിബിസി പ്രക്ഷേപണം ചെയ്തതെന്ന കാര്യം ഓർക്കണം. വിലക്കുണ്ടായിട്ടും ഇത് സർവകലാശാലകളിലും മറ്റിടങ്ങളിലും പ്രദർശിപ്പിച്ചത് മോഡി സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് ഇപ്പോൾ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മോഡി മാധ്യമ സ്ഥാപനത്തെ ഭയപ്പെടുത്തുകയാണ്.

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ഇപ്പോൾതന്നെ തകർന്നിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ കൂടുതൽ മോശമാകുന്നതിനു മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഭയന്നു വിറച്ചുനില്ക്കുന്ന ഒരു സര്‍ക്കാര്‍ സത്യത്തിന്റെ ശബ്ദം ഞെരുക്കുന്നതിന് നടത്തിയ ഗൂഢനീക്കമാണ് സര്‍വേ എന്ന പേരില്‍ ബിബിസിക്കെതിരെ നടത്തിയതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ബിബിസിയില്‍ നടന്നത് സര്‍വേ എന്നാണ് അവര്‍ പറയുന്നതെങ്കിലും റെയ്ഡ് തന്നെയാണ്. ലോകം ഇതു കാണുന്നുണ്ട്. ജി20 യോഗത്തില്‍ അധ്യക്ഷ പദവി അലങ്കരിക്കുന്ന നരേന്ദ്ര മോഡിയോട് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഇന്ത്യയുടെ റെക്കോഡിനെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യസന്ധമായി പ്രതികരിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമോയെന്നും ബിനോയ് വിശ്വം ട്വീറ്റില്‍ ചോദിച്ചു.

Eng­lish Sum­ma­ry: raid at BBC’s office
You may also like this video

Exit mobile version