Site iconSite icon Janayugom Online

ജീവൻ പണയംവച്ച് റെയിൽവേ കീമാൻമാർ

മതിയായ സുരക്ഷ ഉറപ്പാക്കാത്തതു മൂലം റെയിൽപ്പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കീമാൻ (ട്രാക്‌മാൻ)മാരുടെ ജീവന്‍ പാളത്തില്‍ പൊലിയുന്നു. ട്രെ­യിൻ വരുമ്പോൾ സിഗ്‌നൽ നൽകുന്ന ‘രക്ഷക്‌’ ഉപകരണം കീമാന്‍മാർക്ക്‌ നൽകാൻ റെയിൽവേ തീരുമാനിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും വിതരണം പൂര്‍ണമായും നടപ്പിലായിട്ടില്ല. ചുരുക്കം സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവന്‍ പണയം വെച്ചാണ് കീമാന്‍മാര്‍ പാളം പരിശോധിക്കാനിറങ്ങുന്നത്. ട്രാക്കിൽ ജോലിചെയ്യുമ്പോൾ ട്രെയിൻവരുന്നത്‌ അറിയാൻ നിലവിൽ സംവിധാനമില്ലാത്തതിനാല്‍ ട്രാക്‌മാൻമാർ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌. പലപ്പോഴും ഗേറ്റിലുള്ളവര്‍ മൊബൈലില്‍ വിളിച്ചുപറഞ്ഞും മറ്റുമാണ് ട്രെയിന്‍ വരുന്നതറിഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതെന്ന് കീമാന്‍മാര്‍ പറയുന്നു. 

ഇന്നലെ ജോലിക്കിടെ തൃശൂര്‍ ഒല്ലൂരില്‍ ട്രെയിന്‍തട്ടി കീമാന്‍ ഉത്തമന്‍ (54) മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഒല്ലൂർ ഗാങ് നമ്പർ രണ്ടിലെ കീമാൻ ഉത്തമനെ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇത്തരത്തില്‍ തിരുവനന്തപുരം ഡിവിഷനിൽ കഴിഞ്ഞ വര്‍ഷങ്ങളിലായി അമ്പതോളം കീമാന്‍മാർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ ഒരു വർഷം 300 കീമാൻമാർ ട്രെയിൻതട്ടി കൊല്ലപ്പെട്ടതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ട്‌ ലഭിച്ച്‌ പതിറ്റാണ്ട് പിന്നിട്ടിട്ടും സുരക്ഷയുടെ കാര്യത്തിൽ ഒരു നടപടിയും റെയിൽവേ കൈക്കൊണ്ടില്ലെന്നതാണ് ഇത്തരം അപടങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ഒഡിഷ ട്രെയിൻദുരന്തം ഉണ്ടായതും സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനെത്തുടർന്നായിരുന്നു. രാജ്യത്തെ 12,000 കിലോമീറ്ററോളം റെയിൽപ്പാളം പരിശോധിക്കാൻ രണ്ടു ലക്ഷത്തോളം കീമാൻമാരാണുള്ളത്. 

തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ 500ല്‍ താഴെയും. സ്ത്രീകളും ഈ മേഖലയിലുണ്ട്‌. എട്ട്‌ മണിക്കൂർ ഡ്യൂട്ടിയിൽ ആറ് മുതൽ 16 കിലോമീറ്റർ വരെ കീമാന്മാർ നടന്ന്‌ പരിശോധിക്കണം. ഡബിൾ ലൈനാണെങ്കിൽ ഏഴ്‌— എട്ട്‌ കിലോമീറ്റർ വരെയും സിംഗിൾ ലൈനാണെങ്കിൽ 16 കിലോമീറ്ററുമാണ്‌ നടന്ന്‌ പരിശോധിക്കേണ്ടത്‌. ഇതിനിടെ ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന റിസ്‌റ്റ്‌ വാച്ച്‌പോലുള്ള ‘രക്ഷക്’ ഉപകരണം കീമാന്‍മാര്‍ക്കെല്ലാം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. 

Eng­lish Summary:Railway key­men risked their lives
You may also like this video

Exit mobile version