Site icon Janayugom Online

കാലാവസ്ഥാ മാറ്റം: പകല്‍ ചൂട് കൂടും, ഇന്നുമുതല്‍ തുലാവര്‍ഷം സജീവമാകും

സംസ്ഥാനത്ത് തുലാവർഷം സജീവമാകും. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനില കൂടുതലായിരിക്കും. കേരളത്തിന്റെ പല ഭാഗത്തും താപനില 30 — 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. തുലാവർഷ മഴയെത്തുമ്പോഴും പകൽ സമയത്ത് താപനില ഇതേ നിലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. 

വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക എന്നാണ് സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 09102023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയ അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. ചെവ്വാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും വ്യാഴാഴ്ച്ച എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലെർട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ ഉൾപ്പെടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കുള്ള സാധ്യതയുണ്ടെന്ന് ആണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും വരും ദിവസങ്ങളിൽ കൂടുതൽ മിന്നലോട് കൂടിയുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ച കാലവർഷം ലഭിക്കാതിരുന്നത് കാർഷിക മേഖലയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കാലവർഷം ദുർബലമായിരുന്നതിനാൽ തുലാവർഷം ഇക്കുറി സജീവമായാലേ ജലവൈദ്യുതി മേഖല ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധിക്ക് ഉൾപ്പെടെ അയവ് വരൂ. ആഭ്യന്തര വൈദ്യുത ഉൽപ്പാദനം വലിയ തോതിൽ കുറച്ചിരിക്കുന്നതിനാൽ പുറമെ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലശേഖരം 44 ശതമാനമാണ്. 2347. 22 അടിയാണ് ഇന്നലെ ജലനിരപ്പ്. ശരാശരി നിരൊഴുക്ക് 7.27 ദശലക്ഷം യൂണിറ്റാണ്. മഴ ശക്തമായാൽ ഈ ആഴ്ചയോടെ ജലശേഖരം 50 ശതമാനം പിന്നിടും. 

ഇടിമിന്നൽ സൂക്ഷിക്കുക

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.  കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.  ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.  ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.  ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.  സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. Eng­lish Sum­ma­ry: Rain alert You may also like this video 

Exit mobile version