Site icon Janayugom Online

മഴ ശക്തമായി തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇത് വരെ ലഭിച്ചത് 36 ശതമാനം അധിക മഴയാണ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും 28 ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളിലെ 186 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം,എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്.

ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക്

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ വൈകുന്നേരത്തോടെ രൂപപ്പെട്ട ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാർജിച്ചു. മണിക്കൂറിൽ 135 കി.മീ വരെ വേഗതയിൽ ഇന്ന് അർധരാത്രിയോടെ ബംഗ്ലാദേശ്, പശ്ചിമബംഗാൾ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. തുടർന്ന് ക്രമേണ വേഗത കുറഞ്ഞ് നാളെ രാത്രിയോടെ ന്യൂനമർദം ആയി ദുർബലപ്പെടും. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

Eng­lish Summary:Rain con­tin­ues heavy; Yel­low alert in four districts
You may also like this video

Exit mobile version