Site icon Janayugom Online

മഴ തോര്‍ന്നിട്ടും ദുരിതമൊഴിയാതെ കുട്ടനാട്

കനത്ത മഴയില്ലെങ്കിലും കുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതമൊഴിയുന്നില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് ജലനിരപ്പ് ഉയർത്തിയതോടെ വീടുകളിൽ വെള്ളംകയറിയ നിലയിലാണ്. റോഡുകളടക്കം വെള്ളക്കെട്ടിലായി. കണ്ണാടി-ചതുർഥ്യാകരി റോഡിൽ അയ്യനാട് പാടശേഖരത്തിനു സമീപത്തുകൂടി കടന്നുപോകുന്ന ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ചമ്പക്കുളം ഒമ്പതാം വാർഡിലെ നൂറോളം വീടുകള്‍ ഒരുമാസത്തിലധികമായി വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞമാസം അഞ്ചിന് ചെമ്പടി ചക്കംകരി, അറുന്നൂറു ചക്കംകരി പാടങ്ങളിലെ മടവീഴ്ചയാണ് പ്രദേശത്തെ വെള്ളത്തിലാക്കിയത്. അമിച്ചകരി ഭാഗം, മദർ തെരേസ കവലയ്ക്കു വടക്കുവശം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുമൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

ചമ്പക്കുളം ബസ് സ്റ്റാൻഡിൽനിന്നു കണ്ടങ്കരിപ്പള്ളി ഭാഗത്തേക്കു പോകുന്ന വഴിയിൽ മുട്ടറ്റം വെള്ളമാണ്. ഇതുവഴി ഗതാഗതവും സാധ്യമല്ല. വീട്ടുമുറ്റത്തേക്ക് ഇറങ്ങാൻ മാർഗമില്ല. പലകയും മുളയും ചേർത്തുകെട്ടി തട്ടുണ്ടാക്കിയാണു വീടിനു പുറത്തേക്ക് കാൽപോലും വയ്ക്കുന്നത്. അടിയന്തരമായി പമ്പിങ് ആരംഭിച്ച് മട കുത്തിയില്ലെങ്കിൽ വെള്ളക്കെട്ട് ഒഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മടകുത്താൻ അറുന്നൂറ് ചക്കംകരി പാടത്ത് കുറ്റിയടിച്ചിട്ടേയുള്ളൂ. ചെമ്പടി ചക്കംകരി പാടത്ത് കുറ്റിയടി പുരോഗമിക്കുകയാണ്. കാവാലം-മുളയ്ക്കാംതുരുത്തി റോഡിൽ കൃഷ്ണപുരം ഭാഗത്തു വെള്ളക്കെട്ടുണ്ട്. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങളുടെ ഉള്ളിലും പുറബണ്ടിലുമായി താമസിക്കുന്ന വീടുകളിലെയും പുരയിടങ്ങളിലെയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കുന്നു.

Eng­lish Sum­ma­ry: Rain cri­sis in Kuttanad
You may also like this video

 

Exit mobile version