*സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെയും വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ വീരമൃത്യു വരിച്ചത്.
സിങ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തെരച്ചിൽ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തെരച്ചില്‍ തുടരുന്നു.
ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നി ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസംപ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികളാണ് എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.
