Site iconSite icon Janayugom Online

രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിന് പകരം റിയാന്‍ പരാഗ് നയിക്കും

ഐപിഎല്‍ ആരംഭിക്കാനിരിക്കെ വമ്പന്‍ ട്വിസ്റ്റുമായി രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗ് രാജസ്ഥാനെ നയിക്കും. വിരലിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ സഞ്ജു ബാറ്റിങ് ഇംപാക്ട് പ്ലെയറായേക്കും. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സഞ്ജുവിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഫിറ്റ്‌നെസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. 

പരിക്കില്‍ നിന്നും മുക്തനായി അടുത്തിടെയാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനോടൊപ്പം ചേര്‍ന്നത്. എന്‍സിഎയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചതോടയാണ് സഞ്ജു ഈയാഴ്ച ടീമിന്റെ ഭാഗമായത്. തുടര്‍ന്നു റോയല്‍സിനായി സന്നാഹ മത്സരത്തിലും സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. സ­ണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ടീമിനെ നയിക്കുമെന്നിരിക്കെയാണ് ഇപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചിട്ടുള്ളത്.

‘റോയല്‍സ് ടീമിലെ അവിഭാജ്യ ഘടകമായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും അനുമതി ലഭിക്കുന്നതുവരെ ബാറ്ററുടെ റോള്‍ മാത്രം വഹിക്കും. പൂര്‍ണമായും ആരോഗ്യവാനായിക്കഴിഞ്ഞാല്‍ അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തും,’ ഫ്രാഞ്ചൈസി പ്രസ്താവനയില്‍ പറഞ്ഞു. ടീമിനുവേണ്ടി ബാറ്റിങ്ങില്‍ മാത്രമേ സഞ്ജുവിനെ ആദ്യ മൂന്നു മത്സരങ്ങളില്‍ കാണാന്‍ സാധ്യതയുള്ളു. പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ താരമുണ്ടാവില്ല. പകരം ധ്രുവ് ജുറേലായിരിക്കും വിക്കറ്റ് കീപ്പിങ് ദൗത്യം ഏറ്റെടുക്കുക.

Exit mobile version