Site icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്

പതിനഞ്ച് സംസ്ഥാനങ്ങളിലെ 52 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന തെരഞ്ഞെടുപ്പാണിത്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന എംപിമാരുടെ ഏഴ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. 

ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഉത്തര്‍ പ്രദേശിലാണ് 11. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ആറ് വീതം സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ്. ബിഹാര്‍ (അഞ്ച്), കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് (നാല് വീതം), മധ്യപ്രദേശ്, ഒഡിഷ (മൂന്ന് വീതം) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്. പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളില്‍ രണ്ട് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്കുമാണ് തെര‍ഞ്ഞെടുപ്പ്.

57 സീറ്റുകളില്‍ 23 എണ്ണം ബിജെപിയുടെയും എട്ടെണ്ണം കോണ്‍ഗ്രസിനുമാണുള്ളത്. പുതിയ തെരഞ്ഞെടുപ്പില്‍ എഎപി, ഡിഎംകെയും രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കും. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ കാലാവധി അവസാനിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, ജയ്റാം രമേശ്, അംബിക സോണി എന്നിവരും കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിലുണ്ട്. 

അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ മൂന്ന് സീറ്റുകള്‍ കൂടി നേടിയതോടെ കഴിഞ്ഞമാസം രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 101 ആയി ഉയര്‍ന്നിരുന്നു. 245 അംഗങ്ങളുള്ള രാജ്യസഭയിലെ ഭൂരിപക്ഷം 123 ആണ്. 

Eng­lish Summary:Rajya Sab­ha elec­tions on June 10
You may also like this video

Exit mobile version