Site icon Janayugom Online

രാമക്ഷേത്ര ഉദ്ഘാടനം: യാത്രയുമായി വിഎച്ച്പി, ലക്ഷ്യം വര്‍ഗീയ കലാപം

ലോക്‌സഭാ തെരഞ്ഞടുപ്പിനും രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടനത്തിനും മുന്നോടിയായി രാജ്യമാകെ യാത്ര നടത്താനൊരുങ്ങി തീവ്ര ഹൈന്ദവ സംഘടനകള്‍. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളും ചേരിതിരിവും സൃഷ്ടിച്ച് വീണ്ടും ഭരണത്തില്‍ തുടരാനുള്ള രഹസ്യ അജണ്ടയാണ് ആര്‍എസ്എസ് പിന്തുണയോടെ തീവ്ര ഹിന്ദു സംഘടനകള്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന ഉപവിഭാഗമായ ബജ്റംഗ് ദള്‍ രാജ്യവ്യാപകമായി ശൗര്യ യാത്ര നടത്താന്‍ തീരുമാനിച്ചു. ഹിന്ദു സന്ന്യാസിമാരെയും മഠാധിപതികളെയും ഉള്‍പ്പെടുത്തിയുള്ള രാജ്യവ്യാപക പദയാത്ര അടുത്തമാസം ആരംഭിക്കാനാണ് ബജ്റംഗ് ദള്‍ പദ്ധതിയിട്ടിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യാത്രയും പദയാത്രയും നടത്തുന്നതെന്ന് സംഘടന വിശദമാക്കുന്നു. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്നതാണ് ശൗര്യയാത്രയെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
രാമക്ഷേത്രം അടുത്ത ജനുവരി 22 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന് തൊട്ടുമുമ്പ് പൂര്‍ത്തിയാകും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിഎച്ച്പിയും രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റും ഉദ്ഘാടന ചടങ്ങിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗകര്യം അനുസരിച്ചായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക. പദയാത്രയും ശൗര്യയാത്രയും വഴി ജനങ്ങള്‍ക്ക് സന്ന്യാസിമാരെയും മഠാധിപതികളെയും നേരില്‍കാണനുള്ള അവസരമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
യാത്ര വഴി ഹിന്ദു ഏകീകരണം സാധ്യമാക്കുക‑വീണ്ടും ഭരണത്തില്‍ തുടരുക എന്ന തന്ത്രമാണ് ആര്‍എസ്എസ് ആവിഷ്കരിച്ചിരിക്കുന്നത്. വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചും ന്യുനപക്ഷ വേട്ട നടത്തിയും സമുഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വോട്ടുകള്‍ അനുകൂലമാക്കാനുള്ള ഗൂഡ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; Ram Tem­ple Inau­gu­ra­tion: VHP with Yatra, Tar­gets Com­mu­nal Riots

you may also like this video;

Exit mobile version