Site icon Janayugom Online

രാമനാട്ടുകര സ്വർണക്കടത്ത്: സ്വർണം കവർന്ന സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കടത്ത് സ്വർണം കവർന്ന ക്രിമിനൽ സംഘത്തിലെ പ്രധാന കണ്ണി അർജുൻ ആയങ്കിയാണ് എന്ന് കസ്റ്റംസ്. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിലാണ് അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്ന വിശദാംശങ്ങളുള്ളത്.
സ്വർണം പൊട്ടിക്കൽ എന്ന കോഡ് വാക്കിൽ വിശേഷിപ്പിക്കുന്ന ഈ കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രമാണ് നടക്കുന്നത് എന്നും സ്വർണം കടത്താൻ വന്ന മറ്റൊരു സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നപ്പോഴാണ് രാമനാട്ടുകരയിൽ അപകടമുണ്ടായത് എന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
ഈ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ നിർണായക കണ്ണി അർജുൻ ആയങ്കിയാണ്.

സംഭവത്തിന് പിന്നിലെ മുഴുവൻ തെളിവുകളും അടങ്ങിയ ഐ ഫോൺ അർജുൻ ആയങ്കി നശിപ്പിച്ചതായും 75 പേജുള്ള കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തിൽ കൊടി സുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ട് എന്നും കസ്റ്റംസ് പറഞ്ഞു. സ്വർണം കവർന്നാൽ ഷാഫി നേരിട്ട് വിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തും. ഷാഫിയും കൊടി സുനിയും സുരക്ഷ നോക്കും എന്ന് കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സുരക്ഷയ്ക്ക് പുറത്ത് വേറേയും ആൾക്കാർ ഉണ്ടാകും എന്നും സ്വർണം കവരാൻ അർജുൻ ആയങ്കി അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത് എന്നും ഷഫീഖിന്റെ മൊഴിയിൽ പറയുന്നു. 

ഇക്കാര്യങ്ങളെല്ലാം കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നുണ്ട്. 2021 ജൂൺ 21 നാണ് രാമനാട്ടുകരയിലെ വാഹനാപകടം നടക്കുന്നത്. പാലക്കാട് സ്വദേശികളായ അഞ്ച് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ബൊലറോ ജീപ്പ് ലോറിയിൽ വന്നിടിക്കുകയായിരുന്നു.
അപകടത്തിൽ ബൊലറോ ജീപ്പ് പൂർണമായും തകർന്നിരുന്നു. അഞ്ച് പേരും തൽക്ഷണം മരിച്ചു. എയർപോർട്ടിൽ നിന്ന് വന്ന വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. എന്നാൽ ഇവർ പാലക്കാട് സ്വദേശികളാണ് എന്ന് വ്യക്തമായതോടെ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നത് എന്ന ചോദ്യം ഉയർന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് സ്വർണകടത്ത് സംഘത്തിന്റെ പങ്ക് തെളിഞ്ഞത്.

Eng­lish Sum­ma­ry: Ramanatukara gold smug­gling: Cus­toms says Arjun Ayan­ki is the leader of the gang that stole the gold

You may like this video also

Exit mobile version