Site icon Janayugom Online

തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രാംദേവ് സുപ്രീംകോടതിയില്‍

പതഞ്ജലി പരസ്യവിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കുറ്റസമ്മതം നടത്തി ബാബാ രാംദേവ്. തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞത്. നിയമത്തിന് മുന്നില്‍ എല്ലാവരും ഒന്നാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. 

കോടതിയുടെ മുന്നില്‍ കള്ളം പറയരുതെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാന്‍ അക്ര നിഷ്കളങ്കനാണ് താങ്കളെന്നും കരുതുന്നില്ലെന്നും കോടതി രാംദേവിനോട് പറഞ്ഞു. കേസ് ഈ മാസം 23നു പരിഗണിക്കാനായി മാറ്റി.കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ പ്രവർത്തിക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. ഇതിനുപുറമെ രാംദേവിന്റെയും ബാലകൃഷ്‌ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകളും കോടതി തള്ളി.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ടു പോവുകയായിരുന്നു.

തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും ബാബാ രാംദേവ് കോടതിയോട് അപേക്ഷിച്ചെങ്കിലും ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നല്‍കേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണെന്നും കോടതി ചോദിച്ചു. കോടതിയില്‍ ഉറപ്പ് നല്‍കിയിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രസ്താവന നടത്തിയത്. എല്ലാ തലവും ലംഘിച്ചു. കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു. 

Eng­lish Summary:
Ramdev will not repeat the mis­take in the Supreme Court

You may also like this video:

Exit mobile version