Site iconSite icon Janayugom Online

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അഞ്ച് പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് ബംഗളൂരുവിലെ എൻഐഎ കോടതിയില്‍ സമർപ്പിക്കുക. സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ, മാർച്ച് ഒന്നിന് കഫേയിൽ ബോംബ് സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷാസിബ് എന്നിവരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച കൊൽക്കത്തയ്ക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് വിദേശത്ത് വെച്ചായിരുന്നു എന്നാണ് വിവരം.

‘കേണൽ’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന താഹ നേരിട്ട് സ്‌ഫോടനത്തിൻ്റെ നടത്തിപ്പുകാരനുമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ലഷ്‌കർ-ഇ‑തൊയ്ബ (എൽഇടി) കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതനായ ഷൊയ്ബ് മിർസ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങളിൽ ചേരുകയും കഫേ സ്‌ഫോടന ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്‌തെന്നാണ് എൻഐഎയുടെ കൂടുതൽ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

2018‑ൽ ഷൊയ്ബ് മിർസ അബ്ദുൾ മതീൻ താഹയുമായി സൗഹൃദം സ്ഥാപിക്കുകയും വിദേശത്തുള്ള ഒരു ഓൺലൈൻ ഹാൻഡ്ലറെ പരിചയപ്പെടുത്തുകയും ചെയ്തു. ഹാൻഡ്ലറും താഹയും തമ്മിലുള്ള ആശയവിനിമയത്തിനായി മിർസ ഒരു എൻക്രിപ്റ്റ് ചെയ്ത ഇമെയിൽ ഐഡിയും നൽകി. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ താഹ എന്നിവർക്കൊപ്പം കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്ന് ഏപ്രിൽ 12 നാണ് ഷൊയ്ബ് മിർസയെ അറസ്റ്റ് ചെയ്തത്. കഫേയിൽ ബോംബ് വെച്ചത് മുസാവിർ ഹുസൈൻ ഷാസിബാണെന്നും സ്‌ഫോടനത്തിൻ്റെ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹയാണെന്നും ഭീകരവിരുദ്ധ ഏജൻസി പറഞ്ഞു. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഔട്ട്‌ലെറ്റിൽ മാർച്ച് ഒന്നിനാണ് സ്ഫോടമുണ്ടായത്. ഉപഭോക്താക്കളും ഹോട്ടൽ ജീവനക്കാരും ഉൾപ്പെടെ 10 പേർക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.

Exit mobile version