Site icon Janayugom Online

റാണ അയൂബ് കേസ്: ഇഡിക്ക് തിരിച്ചടി

മാധ്യമപ്രവര്‍ത്തക റാണ അയൂബിന് വിദേശത്തേക്കു പോകാന്‍ കോടതി അനുമതി. ലണ്ടനിലേക്കുള്ള യാത്ര തടഞ്ഞ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ചോദ്യം ചെയ്ത് റാണ അയൂബ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
റാണ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഉന്നയിച്ച വാദം. എന്നാല്‍ സഹകരിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അവരെ അറസ്റ്റു ചെയ്യുന്നില്ലെന്നാണ് ജസ്റ്റിസ് ചന്ദ്ര ധാരി സിങ് ചോദിച്ചത്. 

കഴിഞ്ഞമാസം 30നാണ് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ലണ്ടനിലേക്ക് തിരിക്കാനിരിക്കെ റാണ അയൂബിനെ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇഡി തടഞ്ഞത്. കോവിഡ് ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ റാണയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് റാണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലണ്ടനിലെ പരിപാടിയെക്കുറിച്ച് നേരത്തെ തന്നെ സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും, ഇതിനെ തുടര്‍ന്നാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും റാണയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു. 

Eng­lish Summary:Rana Ayub case: A set­back for enforcement
You may also like this video

Exit mobile version