Site icon Janayugom Online

രഞ്ജി ട്രോഫി: കേരളത്തിന് ആദ്യതോല്‍വി

രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ തോല്‍വി നേരിട്ട് കേരളം. ഏഴ് വിക്കറ്റിന്റെ ജയത്തോടെ ഗോവ ആദ്യ ജയവും നേടി.
155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗോവയ്ക്ക് തുടക്കത്തിലെ അമോഗ ദേശായിയെ(23) നഷ്ടമായി. വൈശാഖ് ചന്ദ്രനായിരുന്നു വിക്കറ്റ്. പിന്നാലെ സുയാഷ് പ്രഭുദേശായിയെ(14) ക്യാപ്റ്റന്‍ സിജോ മോന്‍ ജോസഫ് മടക്കി. സ്നേഹല്‍ കൗതാങ്കറെ(13) ജലജ് സക്നേയും വീഴ്ത്തിയതോടെ 89–3 എന്ന നിലയില്‍ പതറിയെങ്കിലും ഗഡേക്കറും(67*) എസ് ഡി ലാഡും(33*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗോവയെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി ജലജ് സക്സേന, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആറ് വിക്കറ്റിന് 172 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് 28 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും നഷ്ടപ്പെട്ടു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചുറി നേടിയ രോഹൻ പ്രേമും (70) ജലജ് സക്സേനയും (34) പെട്ടെന്നു തന്നെ മടങ്ങി. വാലറ്റത്തിൽ എൻ ബേസിൽ (13 പന്തിൽ 16) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

ആദ്യ ഇന്നിങ്സിന്റെ മൂന്നാം ദിനത്തില്‍ 200 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ഗോവയ്ക്ക് 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത് സെഞ്ചുറി നേടിയ ഇഷാൻ ഗഡേക്കർ (105) ആണ്. ക്യാപ്റ്റൻ ദർശൻ മിസലിനെയും (43) അർജുൻ ടെണ്ടുൽക്കറിനെയും (6) വിക്കറ്റിനു മുൻപിൽ കുരുക്കി ജലജ് കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കിയ ശേഷമാണ് ഇഷാൻ പുറത്തായത്. അവസാന വിക്കറ്റിൽ 36 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ ഗോവ 311 റൺസിനാണ് ഓൾഔട്ടായത്.

രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളം 200 റണ്‍സിന് പുറത്തായി. 34 റണ്‍സെടുത്ത് രോഹന്‍ പ്രേമിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ജലജ് സക്സേനയെ ആണ് നാലാം ദിനം തുടക്കത്തിലെ കേരളത്തിന് നഷ്ടമായത്. മോഹിത് രേദ്‌കറിനായിരുന്നു വിക്കറ്റ്. പിന്നാലെ 70 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ രോഹന്‍ പ്രേമിനെയും രേദ്‌കര്‍ മടക്കി. രേദ്‌കര്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ കേരളം തകര്‍ന്നടിഞ്ഞു.

Eng­lish Sum­ma­ry; Ran­ji Tro­phy: First defeat for Kerala
You may also like this video

Exit mobile version