മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ താരക്പൂരിലെ ആശുപത്രിയിലാണ് സംഭവം. 26 കാരൻ അഭിഷേക് മാലി എന്ന യുവാവിന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന് കുടുംബം ആരോപിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി പരിസരത്ത് വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി.
ആത്മഹത്യ ചെയ്ത അഭിഷേകിന്റെ മൃതദേഹം പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം ഫ്രീസറില്‍ വെക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ കുടുംബം അഭിഷേകിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.

