Site icon Janayugom Online

പണപ്പെരുപ്പം: പരാജയ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആര്‍ബിഐ

തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലും പണപ്പെരുപ്പ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പങ്കിടാന്‍ വിസമ്മതിച്ച് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ വിസമ്മതിക്കുന്നതിന് വ്യത്യസ്ത കാരണങ്ങളാണ് ആര്‍ബിഐയും കേന്ദ്രവും നല്‍കുന്നത്. വിവരാവാകാശ നിയമത്തിലെ എട്ട്(1)(എ) വ്യവസ്ഥപ്രകാരം റിപ്പോര‍ട്ട് പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് ആര്‍ബിഐ പറയുന്നു. എന്നാല്‍ ഓദ്യോഗിക പ്രതികരണത്തിനു മുന്‍പ് തന്നെ, ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള പ്രത്യേക ആശയവിനിമയമാണെന്നാണ് റിപ്പോര്‍ട്ടിനെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വിശേഷിപ്പിച്ചത്.

1934 ലെ ആർബിഐ നിയമം പ്രകാരം റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ വ്യവസ്ഥയില്ലെന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക് സഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

2022 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി പണപ്പെരുപ്പം, പണപ്പെരുപ്പ ലക്ഷ്യത്തിന്റെ ഉയര്‍ന്ന സഹിഷ്ണുത നിലവാരമായ ആറ് ശതമാനത്തിന് മുകളിലായിരുന്നു. 1934 ലെ ആര്‍ബിഐ നിയമത്തിന്റെ 2016 ലെ ഭേദഗതി അനുസരിച്ച് പണപ്പെരുപ്പ ലക്ഷ്യം പരാജയപ്പെടുന്നതിനുള്ള വിശദീകരണം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ എങ്ങനെ,എപ്പോള്‍ കെെവരിക്കാന്‍ കഴിയുമെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

Eng­lish Sum­ma­ry: RBI and Union Govt Have Refused to Share Let­ter on Fail­ure to Meet Infla­tion Targets

you may also like this video

Exit mobile version