Site icon Janayugom Online

റിപ്പോ നിരക്ക് വീണ്ടും കൂട്ടി ; വര്‍ധന 25 ബേസിസ് പോയിന്റ്

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച്‌ 6.5 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ പണനയ യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്. 2022 ഡിസംബറില്‍ റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 3.35 ശതമാനത്തില്‍ തുടരും.

ധനനയ സമിതിയിലെ ആറ് അംഗങ്ങളില്‍ നാല് അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ആണ് നിരക്ക് വര്‍ധനയെന്ന തീരുമാനം കൈക്കൊണ്ടത്. 2023–24 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത് 6.4 ശതമാനമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും പരിഷ്കരിക്കും. അതേസമയം ബാങ്ക് വായ്പ പലിശ നിരക്കുകള്‍ ഇനിയും കൂടും. അടുത്ത മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: RBI hikes pol­i­cy rate by 25 bps
You may also like this video

Exit mobile version