Site icon Janayugom Online

വന്‍കിട വായ്പകളിന്മേല്‍ നിരീക്ഷണത്തിന് ആര്‍ബിഐ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് രംഗത്ത് നിരീക്ഷണം ശക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പയെടുക്കുന്ന രാജ്യത്തെ 20 പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ ഇടപാടുകള്‍ ആര്‍ബിഐ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
നിലവിലുള്ള കടബാധ്യതകളുടെ അളവ് പരിശോധിക്കുന്നതിന് പുറമെ ഈ മുൻനിര വ്യവസായ ഗ്രൂപ്പുകളുടെ ലാഭക്ഷമതയും മറ്റ് സാമ്പത്തിക പ്രകടനവും ആര്‍ബിഐ പരിശോധിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുകോടിയോ അതിൽ കൂടുതലോ വായ്പകള്‍ നേടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐയുടെ പക്കലുണ്ട്. നിരവധിയായ വായ്പാ തട്ടിപ്പുകളുടെയും ഐഎൽ ആന്റ് എഫ്എസ് കുടിശികയുടെയും സാഹചര്യത്തില്‍ 2019 ല്‍ ആര്‍ബിഐ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് കൂടുതല്‍ ശക്തമാക്കുന്നതിനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. 

അഡാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയിലുണ്ടായ ഇടിവില്‍ നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് കോടി നഷ്ടമായിരുന്നു. അഡാനി ഗ്രൂപ്പിന് വായ്പ നല്‍കിയതിലേറെയും രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളാണ്. എസ്ബിഐ അഡാനി ഗ്രൂപ്പിന് 27,000 കോടി രൂപയുടെ വായ്പ നല്‍കിയതായും പിഎൻബി 7,000 കോടി നല്‍കിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശനിക്ഷേപകരുടെ പിന്‍ബലത്തില്‍ തിരിച്ചുവരവ് നടത്തിയ അഡാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലെയും ഉയര്‍ന്നു. പ്രധാനകമ്പനിയായ അഡാനി എന്റര്‍പ്രൈസസ്‌ ഇന്നലെ 15 ശതമാനം വരെ ഉയര്‍ന്നു. അഡാനി ഗ്രൂപ്പിലെ മറ്റ് ആറ്‌ ഓഹരികളും അഞ്ച്‌ ശതമാനം വീതം ഉയര്‍ന്നു. വിപണിമൂല്യത്തില്‍ ഏകദേശം 50,000 കോടി രൂപയുടെ വര്‍ധനയുണ്ടായി.
മൊത്തം വിപണിമൂല്യം ഒമ്പതുലക്ഷം കോടി രൂപ മറികടന്നു. ജനുവരി 25 ന് 19.19 ലക്ഷം കോടിയായിരുന്ന വിപണിമൂല്യം ഹിന്‍ഡന്‍ബര്‍ഗ് പ്രഭാവത്തില്‍ ഏഴുലക്ഷം കോടിയായി കുറഞ്ഞിരുന്നു. 

Eng­lish Sum­ma­ry; RBI to mon­i­tor big loans

You may also like this video 

Exit mobile version