Site iconSite icon Janayugom Online

പോക്സോ ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ ശുപാർശ; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മിഷൻ

പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് വര്‍ധിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ. ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കാനായി എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മിഷൻ ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു. പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥിന്റെ നടപടി. വിശദമായ റിപ്പോർട്ടാണ് ഈ വിഷയത്തില്‍ എഡിജിപി സമർപ്പിച്ചത്. പൊതുപ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു, അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നു, കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കാലതാമസമുണ്ടാകുന്നു, പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു, മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേൽനോട്ടത്തിൽ വീഴ്ച സംഭവിക്കുന്നു തുടങ്ങിയവയാണ് പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സിആർപിസി മൊഴി രേഖപ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് എഡിജിപി മുന്നോട്ടുവച്ചത്. കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ‑ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം. കെമിക്കൽ എക്സാമിനേഷൻ റിസൾട്ട്, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം. 

അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്ടിം ലെയ്സണ്‍ ഓഫിസർ സ്ഥിരമായി സന്ദർശിക്കണം. അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക വഴി പോക്സോ കേസുകളിലെ ശിക്ഷാ നിരക്ക് വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Eng­lish Summary:Recommends increase in POCSO con­vic­tion rates; Human Rights Com­mis­sion hand­ed over to High Court and Home Department

You may also like this video

Exit mobile version