Site icon Janayugom Online

അഭയാര്‍ത്ഥി ബോട്ടപകടം; 60 പേര്‍ മരിച്ചു, 38 പേരെ രക്ഷപ്പെടുത്തി

കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തില്‍പ്പെട്ട് അറുപതിലധികം പേര്‍ മരിച്ചതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം). സെനഗലില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത പുറത്തറിഞ്ഞത്. ബോട്ടില്‍ നിന്നും കുട്ടികളുള്‍പ്പെടെ 38 പേരെ രക്ഷപ്പെടുത്തി. കേപ് വെര്‍ഡെ ദ്വീപിന്റെ ഭാഗമായ സാലില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ (200 മൈല്‍) അകലെയാണ് ബോട്ട് കുടുങ്ങിയത്. പ്രാദേശിക മത്സ്യബന്ധന ബോട്ടാണ് ഇത് കണ്ടെത്തിയത്. 

ജൂലൈ 10ന് സെനഗല്‍ മത്സ്യബന്ധന ഗ്രാമമായ ഫാസ് ബോയിയില്‍ നിന്ന് 101 പേരുമായാണ് ബോട്ട് പുറപ്പെട്ടത്. യൂറോപ്പിലേക്ക് യാത്ര തിരിച്ച ഇവരുടെ ബോട്ട് മുങ്ങിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ 38 പേരില്‍ 12 മുതല്‍ 16 വയസുവരെയുള്ള കുട്ടികളുണ്ടായിരുന്നതായി ഐഒഎം വക്താവ് പറഞ്ഞു. ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ ആരോഗ്യനില മെ­ച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാലിലെ ആരോഗ്യ ഉദ്യോഗസ്ഥന്‍ ജോസ് മൊറേറ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക പേരും സെനഗലില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിന് സമീപത്തുള്ള അറ്റ്‌ലാന്റിക് ദ്വീപസമൂഹമാണ് കേപ് വെര്‍ഡെ. യൂറോപ്യന്‍ യൂണിയനിന്റെ ഭാഗമായ സ്പാനിഷ് കാനറി ദ്വീപുകളിലേക്കുള്ള കുടിയേറ്റ പാതയിലാണ് കേപ് വെര്‍ഡെ സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം ആയിരകണക്കിന് ആ­ഫ്രിക്കന്‍ പൗരന്മാരാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഈ ദുര്‍ഘടമായ പാതയിലൂടെ യാത്ര ചെയ്യുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാൽ 2020 നും 2023 നും ഇടയില്‍ കുറഞ്ഞത് 67,000 പേര്‍ കാനറി ദ്വീപുകളില്‍ എത്തിയെന്നാണ് റിപ്പോർട്ടുകൾ. 

Eng­lish Summary:Refugee boat acci­dent; 60 peo­ple died and 38 peo­ple were rescued

You may also like this video

Exit mobile version