Site icon Janayugom Online

ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സലീഷിന്റെ അപകട മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍: അങ്കമാലി പൊലീസില്‍ ദിലീപിനെതിരെ പുതിയ പരാതി

നടന്‍ ദീലിപിനെതിരെ പുതിയ ആരോപണങ്ങള്‍. സുഹൃത്തും ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്യുകയും ചെയ്തിരുന്ന സലീഷിന്റെ അപകട മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന ആരോപണവുമായി സലീഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. ദിലീപിനെ കണ്ട് മടങ്ങുമ്പോഴാണ് സലീഷ് അപകടത്തില്‍പ്പെട്ടതെന്നാണ് സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊച്ചി റൂറല്‍ പൊലീസിന് ലഭിച്ച പരാതി ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കറുകുറ്റി സ്വദേശിയായ സലീഷ് 2020 ഓഗസ്റ്റ് മാസം ഒരു കാറപകടത്തിലാണ് മരിച്ചത്. കാറോടിക്കുന്നതിനിടെ സലീഷ് ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നായിരുന്നു മുന്‍പ് അനുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടമരണമെന്ന് രേഖപ്പെടുത്തി കേസ് ക്ലോസ് ചെയ്യുകയായിരുന്നു. കേസിന്റെ തുടരന്വേഷണ സാധ്യത അറിയാന്‍ പൊലീസ് നിയമോപദേശം തേടിയേക്കും.
അതേസമയം വധശ്രമ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും, ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹര്‍ജിയിലും ഹൈക്കോടതിയില്‍ തുടര്‍വാദം നടക്കുകയാണ്. ദിലീപിന്റെ കൈവശമുള്ള 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Rel­a­tives say Dileep was involved in the acci­den­tal death of Sal­ish, who was ser­vic­ing his phones: Anga­maly police

You may like this video also

Exit mobile version