Site icon Janayugom Online

റിലയന്‍സിന് 30 ലക്ഷം പിഴ

മുകേഷ് അംബാനിയുടെ റിലയൻസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) 30 ലക്ഷം രൂപ പിഴ ചുമത്തി. ഫേസ്ബുക്ക് റിലയൻസിന്റെ ജിയോയിലേക്ക് 43,574 കോടി രൂപ നിക്ഷേപം നടത്തുന്ന വിവരം മറച്ചുവച്ചതിന്റെ പേരിലാണ് നടപടി. സാവിത്രി പരേഖ്, കെ സേതുരാമന്‍ എന്നീ ഉദ്യോഗസ്ഥരും പിഴയൊടുക്കണം.
റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ 2020 ഏപ്രിലിലായിരുന്നു മെറ്റ ഗ്രൂപ്പിന് കീഴിലുള്ള ഫേസ്ബുക്ക് നിക്ഷേപം നടത്തിയത്. മെറ്റയുടെ മറ്റൊരു കമ്പനിയായ വാട്സ്ആപ്പ് പേയ്മെന്റ് ശക്തിപ്പെടുത്തുകയും അതുവഴി ചെറുകിട ബിസിനസുകൾക്ക് പേമെന്റ് സർവീസ് നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫേസ്ബുക്ക് റിലയൻസ് ഇന്‍ഡസ്ട്രീസിലേക്ക് വൻ തുക നിക്ഷേപിച്ചത്.
ഫേസ്ബുക്കിനെ കൂടാതെ സില്‍വര്‍ ലേക്ക് 5655 കോടിയും വിസ്റ്റ ഇക്വിറ്റി 11,367 കോടിയും റിലയന്‍സിലേക്ക് നിക്ഷേപിച്ചു. ഇതിലൂടെയാണ് വലിയ കടബാധ്യത മറികടക്കാൻ റിലയൻസ് ഗ്രൂപ്പിന് സാധിച്ചത്. എന്നാൽ ഇക്കാര്യം ഫയലിങില്‍ അറിയിച്ചില്ലെന്നാണ് സെബി ചൂണ്ടിക്കാണിക്കുന്നത്. നടപടിയോട് റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

Eng­lish summary;Reliance fined Rs 30 lakh

You may also like this video;

Exit mobile version