Site icon Janayugom Online

കേന്ദ്ര സ്കോളർഷിപ്പ് ഇല്ലാതാക്കുമെന്ന് മതന്യൂനപക്ഷങ്ങൾക്ക് ആശങ്ക

രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വ്യാജ സ്ഥാപനങ്ങൾ തട്ടിയെടുക്കുകയാണെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണ്ടെത്തൽ ർഹരായ വിഭാഗങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. സ്കോളർഷിപ്പുകൾ എന്നെന്നേക്കുമായി നിർത്തലാക്കാനുള്ള അജണ്ട മന്ത്രാലയത്തിന്റെ‘കണ്ടെത്തലി‘ന്റെ പിന്നിലുണ്ടോ എന്നതാണ് ഈ വിഭാഗങ്ങളെ ആശങ്കപ്പെടുത്തുന്നത്.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് നൽകി വന്ന സ്കോളർഷിപ്പുകൾ കഴിഞ്ഞ വർഷം നിർത്തലാക്കിയും ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകളിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇരുണ്ടതാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്, മതന്യൂനപക്ഷങ്ങൾ കേന്ദ്ര മന്ത്രാലയത്തിന്റെ നീക്കങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നത്. ദരിദ്ര വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറുകയും ചെയ്തിരുന്നു.
സ്കോളർഷിപ്പ് നിർത്തലാക്കിയതിലൂടെ ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനം കേരളമാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 1.25 ലക്ഷം കുട്ടികളാണ് കേരളത്തിൽ വർഷംതോറും സ്കോളർഷിപ്പിന് അർഹത നേടിയിരുന്നത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധറ്, പാഴ്സി, സിഖ്, ജെെന മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയാണ് വ്യാജ ഇൻസ്റ്റിറ്റ്യൂട്ടുകൾ തട്ടിയെടുക്കുന്നതായി ന്യൂനപക്ഷ മന്ത്രാലയം ആരോപിക്കുന്നത്. ഇത്തരം 830 സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നതായും നാലഞ്ച് വർഷത്തിനുള്ളിൽ സ്കോളർഷിപ്പ് ഇനത്തിൽ 144 കോടി രൂപ ഇവർ തട്ടിയെടുത്തതായും മന്ത്രാലയം പറയുന്നു.
2017‑മുതൽ 22വരെയുള്ള കാലയളവിൽ നടന്നതായി പറയപ്പെടുന്ന തട്ടലിനെക്കുറിച്ച് ന്യൂനപക്ഷ മന്ത്രാലയം സിബിഐക്ക് പരാതി നൽകുന്നത് കഴിഞ്ഞ ഓഗസ്റ്റിൽ മാത്രമാണ്. ആരോപണവിധേയമായ 830സ്ഥാപനങ്ങളും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. കാര്യമായ അന്വേഷണങ്ങളും പരിശോധനകളും കൂടാതെ ഇവയ്ക്കെല്ലാം എങ്ങനെ അനായാസം എൻഎസ്പി രജിസ്ട്രേഷൻ കിട്ടി എന്നതും വർഷങ്ങളോളം ഒരു തടസവുമില്ലാതെ ആനുകൂല്യം പറ്റി എന്നതും ന്യൂനപക്ഷ മന്ത്രാലയം മറുപടി പറയേണ്ട ചോദ്യമായി അവശേഷിക്കുന്നു.
830 തട്ടിപ്പ് സ്ഥാപനങ്ങളിൽ 700ലധികവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമുള്ളവയാണ്. അസം ആണ് മുന്നിൽ. അവിടെ 255 സ്ഥാപനങ്ങളുണ്ട്. കർണാടകയിൽ 162 ഉം, യുപിയിൽ 154 ഉം, രാജസ്ഥാനിൽ 99 ഉം, ഛത്തീസ്ഗഢിൽ 62 ഉം തമിഴ്നാട്ടിലും മേഘാലയയിലും ഓരോന്ന് വീതവുമുണ്ട്.
വ്യാജ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളെ അടിസ്ഥാനമാക്കി സിബിഐ നടത്തുന്ന അന്വേഷങ്ങളും അതിന്മേലുള്ള നടപടികളും സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും നേരായ വഴിയിലൂടെ ആനുകൂല്യങ്ങൾക്ക് അർഹരായവരെ ക്രൂശിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Eng­lish sum­ma­ry; Reli­gious minori­ties are wor­ried that cen­tral schol­ar­ship will be abolished

you may also like this video;

Exit mobile version