മധ്യപ്രദേശിലെ ബുദ്നിയിലെ നെഹ്രു പാര്‍ക്കിന്റെ പേര് മാറ്റിയതിന്റെ പേരില്‍ വന്‍ വിവാദം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മകൻ കാർത്തികേയ സിങ് ചൗഹാന്റെ പേരിലാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ശിവരാജിന്റെ ഇളയ മകൻ കുനാലിന്റെ പേരിൽ മറ്റൊരു പാർക്കും പുനർനാമകരണം ചെയ്തു.
സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാതന്ത്ര്യസമരത്തിന് സുപ്രധാന സംഭാവനകൾ നൽകിയ മഹത് വ്യക്തികളുടെ പേരുകൾ ബിജെപി ഇല്ലാതാക്കുകയാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അജയ് സിങ് കുറ്റപ്പെടുത്തി.
പൊതു പാർക്കുകൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് സമൂഹത്തിനും രാജ്യത്തിനും സംഭാവന നൽകിയ വ്യക്തികളുടെ പേരുകൾ നൽകുന്നത് ഒരു പാരമ്പര്യമാണ്. കാർത്തികേയയുടെയും കുനാലിന്റെയും സംഭാവന എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പ്രാദേശികതലത്തില്‍ ജനങ്ങള്‍ അവരുടെ സ്നേഹം കൊണ്ട് പാർക്കിന്റെ പേര് മാറ്റിയതാണെന്ന് ബിജെപി നേതാവ് പങ്കജ് ചതുര്‍വേദി വാദിക്കുന്നു. എന്നാല്‍ രാഷ്ട്രീയറാലികളില്‍ അപൂര്‍വമായി പങ്കെടുക്കുകയും ഭോപ്പാലില്‍ ഒരു പൂക്കട നടത്തുകയും ചെയ്യുന്ന കാര്‍ത്തികേയ ചൗഹാനെ ആര്‍ക്കും അറിയില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. നേരത്തെ ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലെത്തിയ ശേഷം മധ്യപ്രദേശിലെ ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ അടക്കം പേരുകള്‍ മാറ്റിയിരുന്നു.
English Summary: Replaced Nehru; Shivraj Singh Chauhan is the name of Park’s children