Site iconSite icon Janayugom Online

റിപ്പോ നിരക്കില്‍ മാറ്റമില്ല; 6.5 ശതമാനം തുടരും

രൂപയുടെ മൂല്യം തുടര്‍ച്ചയായി മൂന്നാം ദിവസവും കൂപ്പുകുത്തിയതോടെ വന്‍കിട ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് തുടർച്ചയായ ഒമ്പതാം തവണയും മാറ്റമില്ലാതെ നിലനിർത്താനാണ് ആർബിഐ പണനയ സമിതി തീരുമാനം. 6.5 ശതമാനത്തിൽ തന്നെ നിരക്ക് തുടരും. 2023 ഫെബ്രുവരി മുതലുള്ള നിരക്കാണിത്. 

പണപ്പെരുപ്പം മേയിലും ജൂണിലും കുറഞ്ഞിട്ടുണ്ടെന്നും. താമസിയാതെ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള നികുതി അടവ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഉപയോക്താക്കൾ നികുതി നൽകിയാൽ മതി. 

തുടർച്ചയായി ഉയരുന്ന ഭക്ഷ്യവിലക്കയറ്റത്തിൽ ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. കാലാവസ്ഥ അടക്കമുള്ളവ ബാധിക്കാനിടയുള്ളതിനാല്‍ ഈ പ്രശ്നം അവഗണിക്കാൻ മോണിറ്ററി പോളിസി കമ്മിറ്റിക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ടോപ്-അപ്പ് ഭവന വായ്പ വിതരണം വര്‍ധിക്കുന്നതിലും ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു. ഡിജിറ്റല്‍ വായ്പാ ആപ്പുകളുടെ കടം സംബന്ധിച്ച വിവരങ്ങള്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് ഇനി രണ്ടാഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യണം. ചെക്കുകള്‍ മാറ്റുന്നതിനുള്ള കാലാവധി രണ്ട് പ്രവൃത്തി ദിവസങ്ങളില്‍ നിന്ന് ഒരു മണിക്കൂറായി കുറയ്ക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 

Eng­lish Sum­ma­ry: Repo rate remains unchanged; 6.5 per­cent will continue

You may also like this video

Exit mobile version