Site icon Janayugom Online

സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. സ്കൂൾ കുട്ടികളിലേക്കും മറ്റും സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ എത്തിക്കുന്നതിലൂടെ ഇവ സ്വാഭാവികവല്‍ക്കരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെയും കെന്റ് യൂണിവേഴ്‌സിറ്റിയിലെയും വിവിധ സംഘങ്ങൾ ചേർന്നാണ് പഠനം സംഘടിപ്പിച്ചത്.
കൗമാരക്കാരുടേതടക്കം ഫീഡുകളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ നൽകുന്നുണ്ട്. അഞ്ച് ദിവസത്തെ മാത്രം നിരീക്ഷണത്തിൽ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്‌ടോക്ക് പങ്കുവച്ച സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളുടെ എണ്ണം നാലിരട്ടി വർധിച്ചതായി ഗവേഷകർ കണ്ടെത്തിയിരുന്നു. 

അൽഗോരിതം കൂടുതൽ തീവ്രമായ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും ഇത് പലപ്പോഴും സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും സ്ത്രീവിരുദ്ധത നിറഞ്ഞതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അൽഗോരിതം പ്രക്രിയയിലൂടെ ഹാനികരമായ ഇത്തരം ഉള്ളടക്കങ്ങൾ വിനോദമായി അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അപകടകരമായ ഉള്ളടക്കങ്ങൾ, വിദ്വേഷം അല്ലെങ്കിൽ സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ തുടങ്ങിയവ ചെറുപ്പക്കാരുടെ ഫീഡുകളിലേക്ക് പ്രത്യേകം കൊടുക്കുകയാണെന്നും ഇത് ഉത്കണ്ഠയും മോശം മാനസികാരോഗ്യവും ഉള്ള ആൺകുട്ടികളെ കൂടുതൽ മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.

ടിക‍്ടോക്കിലാണ് ഗവേഷണം നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന് സമാനമായി മറ്റ് സമൂഹ മാധ്യമങ്ങളും ഇതേ പ്രവണത തുടരാനുള്ള സാധ്യതയേറെയാണ്. എന്നാൽ മൊബൈൽ ഫോണുകളോ സമൂഹമാധ്യമങ്ങളോ പൂർണമായി നിരോധിക്കുന്നത് പരിഹാരമല്ല. പകരം ‘ആരോഗ്യകരമായ ഡിജിറ്റൽ ഡയറ്റ്’ സമീപനത്തിനാണ് ഊന്നൽ നൽകേണ്ടത്. 

Eng­lish Sum­ma­ry: Report that social media con­tent spreads misogyny

You may also like this video

Exit mobile version