Site iconSite icon Janayugom Online

എംഎല്‍എമാരുടെ രാജി: സമയപരിധി നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിന് സ്പീക്കര്‍ക്ക് പ്രത്യേക സമയപരിധി നല്‍കാന്‍ കഴിയില്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് സ്വതന്ത്ര എംഎല്‍എമാരായ ഹോഷിയാര്‍ സിങ്, ആശിഷ് ശര്‍മ്മ, കെ എല്‍ ഠാക്കൂര്‍ എന്നിവര്‍ നല്‍കിയ രാജി പെട്ടെന്ന് അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മൂവരും കോടതിയെ സമീപിച്ചത്.
ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയയ്ക്ക് രാജി കൈമാറിയത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തുടര്‍ന്ന് ഗവര്‍ണര്‍ ശിവ പ്രസാദ് ശുക്ലയെ സമീപിച്ചു. പിന്നീടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങള്‍ സ്വമേധയാ രാജിവച്ചതാണെന്നും സ്പീക്കര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സ്പീക്കര്‍ ഭരണഘടനാ പദവിയായതിനാല്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സ്പീക്കറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതിന് കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ല. സ്വമേധയാ അല്ലാത്ത രാജിയാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്നും എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയ സമയത്ത് ബിജെപി എംഎല്‍എമാര്‍ കൂടെയുണ്ടായിരുന്നെന്നും ഇതില്‍ സ്പീക്കര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിയമസഭാംഗങ്ങള്‍ രാജി നല്‍കിയാല്‍ സ്വീകരിക്കാനും തള്ളാനുമുള്ള വിവേചനാധികാരം സ്പീക്കര്‍ക്കുണ്ട്. കൂറുമാറിയ നിയമസഭാ സാമാജികരുടെ അയോഗ്യതയെ കുറിച്ച് പറയുന്ന ഭരണഘടനയുടെ 10-ാം ഷെഡ്യൂള്‍ പ്രകാരം സ്പീകര്‍ക്കുള്ള അധികാരത്തില്‍ നിന്ന് വ്യത്യസ്തമാണ് അവരുടെ രാജി സ്വീകരിക്കുമ്പോഴും തള്ളുമ്പോഴും ഉള്ളതെന്നും കോടതി വ്യക്തമാക്കി. അതേസമയം മൂന്ന് സ്വതന്ത്രരുടെയും രാജി ജൂണ്‍ മൂന്നിന് സ്പീക്കര്‍ അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് വിധി വന്നത് എന്നതാണ് ശ്രദ്ധേയം. 

Eng­lish Summary:Resignation of MLAs: High Court can­not give time limit
You may also like this video

Exit mobile version