ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം തുടരുന്നതിനിടെ പ്രകോപനവുമായി ഉത്തര കൊറിയ. ശനിയാഴ്ച ഉച്ചയ്ക്ക് 1.20ഓടെ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ കടലിലേക്ക് തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. തലസ്ഥാനമായ പ്യോങ്‌യാങ്ങിന് സമീപത്തുനിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്.
മിസൈലുകൾ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. മേഖലയിലെ യുഎസ്-ദക്ഷിണ കൊറിയൻ സൈനികാഭ്യാസത്തോടുള്ള പ്രതിഷേധമായാണ് ഉത്തര കൊറിയയുടെ ഈ നടപടി. സൈനികാഭ്യാസങ്ങൾ തങ്ങളെ ആക്രമിക്കാനുള്ള മുൻകൂട്ടി തയ്യാറാക്കിയ നീക്കമാണെന്നാണ് ഉത്തര കൊറിയയുടെ വാദം. നിലവിൽ 28,500ഓളം യുഎസ് സൈനികർ ദക്ഷിണ കൊറിയയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ടാങ്കുകളും കവചിത വാഹനങ്ങളും ഉപയോഗിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി പുഴ മുറിച്ചുകടക്കുന്നതുൾപ്പെടെയുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു.
അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി കിം മിൻ‑സിയോക്ക് ട്രംപുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി വീണ്ടും ചർച്ചയ്ക്ക് ഇരിക്കാൻ ട്രംപ് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാൽ ചർച്ചാ നീക്കങ്ങൾക്കിടയിലും മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് ഉത്തര കൊറിയയുടെ തീരുമാനം.

