പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിംഗ് കാലാവധി കേന്ദ്ര പെട്രോളിയം മന്ത്രാലയം വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ബുക്കിംഗിനായി 45 ദിവസം കാത്തിരിക്കണം. നഗരപ്രദേശങ്ങളിൽ ഈ ഇടവേള 25 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്. ജനങ്ങൾ പരിഭ്രാന്തരായി കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് വിതരണ ശൃംഖലയെ ബാധിക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ അറിയിച്ചു. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ 45 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി നടക്കുന്നത് എന്നതിനാൽ ഇന്ധന സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

