Site icon Janayugom Online

റവന്യു വകുപ്പ് ഫയല്‍ അദാലത്ത്: വിപുലമായ കര്‍മ്മപദ്ധതി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി റവന്യു വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ കർമ്മ പദ്ധതി.
റവന്യു, സർവേ, ഭവന നിർമ്മാണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കർമ്മ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന അദാലത്ത് എറണാകുളം ജില്ലയിൽ റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും. 

ഫയലുകളുടെ എണ്ണം കുറയ്ക്കുക എന്നതിലുപരിയായി ഫയലിനാസ്പദമായ വിഷയങ്ങൾ പരിഹരിക്കുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ഫയൽ അദാലത്തിനൊപ്പം തന്നെ ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളും, പട്ടയം, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകളും പരമാവധി തീർപ്പാക്കുന്ന നിലയിലാണ് ഇതുസംബന്ധിച്ച പൊതു മാനദണ്ഡം തയാറാക്കുക. ഓരോ ഓഫീസുകളിലും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫീസർ ആയി നിയമിക്കും. സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറി അബ്ദുൽ നാസർ ഐഎഎസും റവന്യു കമ്മിഷണറേറ്റിൽ ജെറോമിക് ജോർജ് ഐഎഎസും നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും. 

ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ഫയൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുന്നതിനും സൗകര്യം ഒരുക്കും. നവംബർ മാസത്തോടുകൂടി എല്ലാ ജില്ലകളിലും മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അദാലത്തുകൾ സംഘടിപ്പിക്കും. ഫയൽ അദാലത്തിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് റവന്യു വകുപ്പ് കൈക്കൊണ്ടിട്ടുള്ളതെന്നും വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ്തലം വരെയുള്ള ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥര്‍ക്കും റവന്യു മന്ത്രിക്കും ലഭ്യമാകത്തക്ക വിധത്തിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Eng­lish Summary:Revenue Depart­ment File Adalat: Exten­sive Action Plan
You may also like this video

Exit mobile version