Site iconSite icon Janayugom Online

ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; കേസിൽ വിധി ഇന്ന്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. കേസിൽ വൻ പ്രതിഷേധമാണ് മമത സർക്കാരിന് നേരെയുണ്ടായത്. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സംഭവത്തിലെ സാക്ഷികൾ.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് മെഡിക്കൽ കോളേജിലെ പിജി ട്രെയിനി ഡോക്ടർ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടർമാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബം​ഗാളിൽ ജോലി ബഹിഷ്കരിച്ച് ഡോക്ടര്‍മാരും സമരത്തിലായിരുന്നു. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസിൽ പ്രതിയെന്നും മറ്റുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മകൾക്ക് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു. സിയാൽദാ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പറയുന്നത്.

നവംബർ 11 മുതൽ അടച്ചിട്ട കോടതിമുറിയിൽ നടന്നുവന്ന വിചാരണയിൽ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവടക്കം അൻപതോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ തെളിവ്‌ നശിപ്പിച്ചുവെന്നാരോപിച്ചുള്ള കേസിലും മെഡിക്കൽ കോളേജിലെ അഴിമതിക്കെതിരായ കേസിലും സിബിഐ അന്വേഷണം തുടരുന്നുണ്ട്.

Exit mobile version