Site iconSite icon Janayugom Online

അരിവില ഉയരുന്നു; കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയേക്കും 

തെരഞ്ഞെടുപ്പിന് മുന്നോടിയായി അരി വില പിടിച്ചുനിര്‍ത്താന്‍ കയറ്റുമതിനിരോധന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അരി കയറ്റുമതി നിരോധിക്കുന്നത്. ബസുമതി അല്ലാത്ത എല്ലാത്തരം അരികള്‍ക്കും നിരോധനം ഏര്‍പ്പെടുത്താനാണ് ആലോചനകള്‍ നടക്കുന്നത്. എന്നാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഈ വർഷാവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും 2024 ലെ പൊതുതെരഞ്ഞെടുപ്പിനും മുമ്പായി അവശ്യ ഭക്ഷണസാധനങ്ങള്‍ക്കുണ്ടാകുന്ന വിലവര്‍ധനവ് തിരിച്ചടി സൃഷ്ടിച്ചേക്കുമോയെന്ന ഭയത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.  ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് ആഭ്യന്തര വില കുറച്ചേക്കാമങ്കിലും ആഗോളതലത്തില്‍ വില വര്‍ധനവിന് കാരണമായേക്കും.
നിരോധനം രാജ്യത്തെ അരി കയറ്റുമതിയുടെ 80 ശതമാനത്തെയും ബാധിക്കും. ലോകജനസംഖ്യയുടെ പകുതിയോളം പേർക്കും അരി മുഖ്യാഹാരമാണ്. ആഗോള വിതരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത്  ഏഷ്യയാണ്.  ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനം പങ്കും ഇന്ത്യക്കാണ്. കഴിഞ്ഞ വർഷം ഇന്ത്യ നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതിനെത്തുടർന്ന് വെള്ള, തവിട്ട് അരിയുടെ കയറ്റുമതി 20 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന ഇന്തോനേഷ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ വര്‍ഷം വന്‍ തോതില്‍ സംഭരണം നടത്തുകയാണ്. റെക്കോഡ് തക്കാളി വിലയ്ക്കും മൺസൂൺ വിളകൾക്കുള്ള താങ്ങുവില വർധനയ്ക്കും ശേഷം പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോര്‍ട്ട്. പണപ്പെരുപ്പം വര്‍ധിക്കുമെന്ന് ബാർക്ലേസ് ബാങ്ക് പിഎൽസിയും യെസ് ബാങ്കും റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ അരിയുടെ ചില്ലറവില ഈ വർഷം 15 ശതമാനം ഉയര്‍ന്നിരുന്നു. രാജ്യവ്യാപകമായി ശരാശരി വില എട്ട് ശതമാനം വര്‍ധിക്കാൻ കാരണമായി.

eng­lish sum­ma­ry; Rice prices hike; Exports may be banned
you may also like this video;

Exit mobile version