Site icon Janayugom Online

യുകെയില്‍ കുടിയേറ്റ വിരുദ്ധ നിയമം; ജയില്‍, നാടുകടത്തല്‍

രാജ്യത്ത് അനധികൃതമായി കുടിയേറുന്നവരെ തടയാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ലെന്നും സുനക് മുന്നറിയിപ്പ് നല്‍കി. അതേസമയം പുതിയ നിയമത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പുതിയ നിയമവിരുദ്ധ കുടിയേറ്റ ബില്‍ അനുസരിച്ച്‌ അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക് രാജ്യത്ത് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇവര്‍ക്ക് മനുഷ്യാവകാശവാദങ്ങള്‍ ഉന്നയിക്കാനും അവകാശമുണ്ടാവില്ല. അനധികൃതമായി കുടിയേറുന്നവരെ തടവിലാക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുനിന്നും നാടുകടത്തുമെന്നും റിഷി സുനക് പറഞ്ഞു.

ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നിയമം. 2022ല്‍ മാത്രം 45,000 അനധികൃത കുടിയേറ്റക്കാരാണ് ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത്. ഓരോ കൊല്ലവും 60 ശതമാനത്തിലധികം വര്‍ധനയാണ് കുടിയേറ്റത്തില്‍ ഉണ്ടാകുന്നത്. അനധികൃതമായി എത്തുന്നവരെ 28 ദിവസം തടങ്കലില്‍ വയ്ക്കാനും പിന്നീട് നാടുകടത്താനുമാണ് നിലവിലെ തീരുമാനം. കുട്ടികള്‍, അസുഖ ബാധിതര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കും.

ഒരിക്കല്‍ നാടുകടത്തിയാല്‍ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് റിഷി സുനക് കൂട്ടിച്ചേര്‍ത്തു. നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുവല്ല ബ്രാവര്‍മാന് നല്‍കും. നിലവിലെ സാഹചര്യം ധാര്‍മ്മികമല്ലെന്നും അത് തുടരാന്‍ കഴിയില്ലെന്നും റിഷി സുനക് പറയുന്നു. അതേസമയം ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പുതിയ നിയമത്തെ വിമര്‍ശിച്ചു. പദ്ധതി പ്രായോഗികമല്ലെന്നും ദുര്‍ബലരായ അഭയാര്‍ത്ഥികളെ ഈ നിയമം ബലിയാടാക്കുമെന്നും അവര്‍ വിമര്‍ശിച്ചു. നാടുകടത്തല്‍ നടപ്പിലാക്കാന്‍ യുകെ ഇതിനകം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ചില അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചു. എന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിലക്ക് കാരണം സാധ്യമായില്ല.

Eng­lish Sum­ma­ry: Rishi Sunak’s Warn­ing To Immigrants
You may also like this video

Exit mobile version