Site iconSite icon Janayugom Online

ഇറച്ചിക്കോഴി വിപണിക്ക് തിരിച്ചടിയായി ഇന്ധന വില വർധന

സംസ്ഥാനത്ത് കോഴിവില കുറയുന്നു. തുടർച്ചയായി ഒരുമാസത്തിലേറെ ഉയർന്നുനിന്ന വിലയാണ് ഇപ്പോൾ കുറഞ്ഞുവരുന്നത്. സീസണല്ലാതിരുന്നിട്ടും 170 രൂപ വരെയായിരുന്ന കോഴിക്ക് ഇപ്പോൾ 130 — 135 രൂപയാണ് വില. വിഷു, ഈസ്റ്റർ, റംസാൻ പ്രതീക്ഷയുമായി ചിക്കൻ വ്യാപാരികൾ മുന്നോട്ടു പോകുമ്പോൾ ഇന്ധനവില അവര്‍ക്ക് വിലങ്ങുതടിയാവുകയാണ്.

ഇപ്പോഴത്തെ ഇന്ധനവില വർധനവ് വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. തീറ്റയുടെ വില വർധനവിനൊപ്പം പ്രാദേശികമായുള്ള കോഴിയുടെ ലഭ്യതക്കുറവായിരുന്നു വില ഉയരാനുണ്ടായ കാരണങ്ങളിലൊന്ന്. എന്നാലിപ്പോൾ മറ്റ് സംസ്ഥാനങ്ങൾക്കുപുറമെ മുവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയിടങ്ങളിൽ നിന്ന് കോഴി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ ലഭ്യത കൂടിയാൽ വിലയിൽ ഇനിയും കാര്യമായ മാറ്റമുണ്ടാകും.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കോഴികളെ എത്തിക്കുന്നതിന് ഇന്ധനചെലവ് കൂടുതലാണ്. കോയമ്പത്തൂരിൽനിന്ന് അഞ്ചു ടൺ കോഴിയെ ആലപ്പുഴയിൽ എത്തിക്കണമെങ്കിൽ ഇപ്പോൾ 15,000 രൂപയോളം അധികം നൽകേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മുൻപ് 5000–7000 രൂപ നൽകിയാൽ മതിയായിരുന്നു. 150 കിലോ കോഴി വാങ്ങണമെങ്കിൽ 15000 രൂപ ചെലവുണ്ടാകും.

വാഹനത്തിനുള്ള ചെലവ് ഇനത്തിൽ മാത്രം 20, 000 രൂപ ചെലവ്, ജോലിക്കാർക്കുള്ള കൂലി, ഭക്ഷണം എന്നിങ്ങനെയും അധിക ചെലവ് വേറെയും. ലോഡ് ഇവിടെയെത്തുമ്പോഴേക്കും അഞ്ചു ശതമാനത്തോളം തൂക്കം കുറയും. പുറപ്പെട്ടാൽ പിന്നെ കോഴിയ്ക്ക് തീറ്റ കൊടുക്കാറില്ല. കൂടാതെ തുടർച്ചയായി കാറ്റടിച്ച് ഈർപ്പം കുറയുന്ന അവസ്ഥയും കോഴിക്ക് തുക്കം കുറയ്ക്കും. മുൻപ് ഒരു കോഴിക്ക് നൂറുരൂപ ചെലവിട്ട് എത്തിക്കുമ്പോൾ 10 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ 18 രൂപയുടെ നഷ്ടമാണുണ്ടാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ENg­lish summary;Rising fuel prices hit the poul­try market

You may also like this video;

Exit mobile version