Site iconSite icon Janayugom Online

പകര്‍ച്ചവ്യാധി ഭീതിയില്‍ ഗാസ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യസംവിധാനങ്ങള്‍ പാടെ തകര്‍ന്ന സാഹചര്യം മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ തകരാറിലായത് പകര്‍ച്ചവ്യാധികളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനകം ചില ആശങ്കാജനകമായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധന ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഗാസയിലെ ശു­ദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇത് വയറിളക്കം പോലുള്ള രോഗങ്ങള്‍ പടരാന്‍ കാരണമായിട്ടുണ്ട്. ഗാസ മുനമ്പില്‍ ഒക്ടോബര്‍ പകുതി മുതല്‍ 33,551 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അ‍ഞ്ചുവയസിന് താഴെയുള്ള കുട്ടികളാണ് രോഗബാധിതരില്‍ ഭൂരിഭാഗവും. ഇന്ധനത്തിന്റെ അഭാവം കാരണം ഖരമാലിന്യങ്ങളുടെ സംസ്കരണം തടസപ്പെട്ടത് രോഗങ്ങള്‍ പരത്തുന്ന പ്രാണികളും എലി പോലുള്ള ജീവികളും പെരുകുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പതിവ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനുളള മരുന്നുകളുടെ അഭാവവും ത്വരിതഗതിയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ഇസ്രയേല്‍ ആ­ക്രമണം കരമാര്‍ഗം കൂടി വ്യാപിച്ചതോടെ വടക്കന്‍ ഗാസയില്‍ കൂട്ടപ്പലായനം തുടരുകയാണ്. ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ മാത്രം 5000 പേരാണ് വടക്കന്‍ ഗാസയില്‍ ഒഴിഞ്ഞുപോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നറിയിപ്പിന് പിന്നാലെ മേഖലയില്‍ നിന്നുള്ള പ്രധാന പാതകള്‍ ഇസ്രയേല്‍ സൈന്യം തുറന്നുനല്‍കുകയും ചെയ്തിരുന്നു. അതിനിടെ, തെക്കന്‍ ഗാസയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 600 പേരാണ് ഒരു ടോയ‍്‍ലറ്റ് ഉപയോഗിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്ക് വിഭജിച്ച് ഹു­വാര നഗരത്തില്‍ ഇസ്രയേല്‍ സൈ­ന്യം ക്രോസിങ് പോയിന്റുകള്‍ സ്ഥാപിച്ചു. ഹുവാരയിലെ താമസക്കാർക്ക് അനുമതിയില്ലാതെ പ്രധാന തെരുവ് മുറിച്ചുകടക്കാൻ കഴിയില്ല. കൂടാതെ മറ്റ് സമീപസ്ഥലങ്ങളിൽ എ­ത്താൻ കിലോമീറ്ററുകൾ വഴിമാറി പോകേണ്ട സ്ഥിതിയാണുള്ളത്. ക്രോസിങ് പോയിന്റുകളില്‍ തോക്കുധാരികളായ സൈനികര്‍ കാവല്‍ നില്‍ക്കുകയാണ്. 7,000 ആളുകള്‍ താമസിക്കുന്ന ഹുവാരയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒരു മാസമായി അടഞ്ഞുകിടക്കുകയാണ്. തീവ്ര വലതുപക്ഷ വിഭാഗക്കാരും പലസ്തീന്‍ നിവാസികളും തമ്മിലുള്ള അക്രമാസക്തമായ പിരിമുറുക്കത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഹുവാര.

Eng­lish Sum­ma­ry: Risk of dis­ease spread soars in Gaza
You may also like this video

Exit mobile version